ഇടുക്കി: അരികൊമ്പൻ റേഷൻ കടയിലെ അരി തിന്നുന്നത് മാത്രമല്ല വീടുകൾ നശിപ്പിക്കുന്നത് കൂടി വരുന്നു.ഇന്നും പുലർച്ചെ ഇടുക്കി ചിന്നക്കനാലില്‍ ഒരു വീട് തകർത്തിട്ടുണ്ട്.
തോണ്ടിമല ചുണ്ടലില്‍ ചുരുളിനാഥന്റെ വീടാണ് ആക്രമിച്ചുതകർത്തത്. ചുണ്ടല്‍ സ്വദേശി ജോണ്‍സന്റെ കൃഷി സ്ഥലവും ആന നശിപ്പിച്ചു.
ഈ മാസത്തിൽ തന്നെ നിരവധി വീടും റേഷൻ കടയും അരികൊമ്പൻ തകർത്തിരുന്നു. ഏഴ് വർഷത്തിനുള്ളിൽ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.
3 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും 24 വീടുകളും 4 വാഹനങ്ങളും നശിപ്പിച്ചതായും റിപ്പോർട്ട് ലഭിച്ചു.വ്യാപകമായ കൃഷിനാശംവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വ്യാപകമായ കൃഷി നാശമാണ് അരികൊമ്പൻ എന്ന ആന ഇടുക്കിയിൽ ഉണ്ടാക്കിയിരിക്കുന്നത്. 30 വയസ് പ്രായം തോന്നിപ്പിക്കുന്ന അരികൊമ്പൻ ഒരു മാസത്തിൽ തന്നെ മൂന്ന് കടകളാണ് തകർത്തത്.
അരി, മൈദ തുടങ്ങിയ റേഷൻ സാധനങ്ങൾ കവരുകയും ചെയ്തിരുന്നു. അടുത്ത കാലത്താണ് ശക്തിവേൽ എന്ന ഫോറെസ്റ്റ് വാച്ചറെ ആന കൊന്നത്.
ശക്തിവേൽ ഉള്ളപ്പോൾ ആന വീടിന് സമീപത്തേയ്ക്ക് വരുമ്പോൾ സിഗ്നൽ കൊടുത്ത് സമീപ വാസികളെ അറിയിക്കുമായിരുന്നു. ഇപ്പോൾ ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഭയന്ന് രാത്രിയിൽ ഉറക്കമില്ലാതെ ഇരിക്കുന്ന സാഹചര്യമാണ്.
ചൂണ്ടൽ സ്വദേശി ആന്റണിയുടെ റേഷൻ കട ഈ മാസം തകർത്തു തരിപ്പണമാക്കിയിരുന്നു. മുൻപ് 9 തവണ ഇതേ കട ഭാഗികമായി അരികൊമ്പൻ തകർത്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ച വെളുപ്പിന് നാല് മണിക്ക് അരിക്കൊമ്പൻ എന്ന ഈ ആന വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന വിധവയായ എമിലി ഞായനമുത്തിന്റെ വീടിന്റെ പിൻഭാഗം തകർത്തിരുന്നു.കിടപ്പുമുറിയുടെ ഭിത്തി പൂർണമായും തകർന്നിരുന്നു.
സമീപ പ്രദേശങ്ങളിലെ വീടിന്റെ കോൺക്രീറ്റ് മേൽക്കുരയിൽ ആനയുടെ ഇടിയുടെ ആഘാധത്തിൽ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്.
രണ്ട് ദിവസം മുൻപ് അരികൊമ്പനെ പിടിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശം ഉണ്ടായിരുന്നു. ജനുവരി 31ന് വനംമന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. എന്നാൽ ഇത് വരെ അരികൊമ്പനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.
അത് കഴിഞ്ഞും അരിക്കൊമ്പനും പടയപ്പ എന്ന മറ്റ് കാട്ടാനയും ജമ്പോയും നാട്ടിൽ വന്ന് നാശനഷ്ട്ടങ്ങൾ ഉണ്ടാക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പടയപ്പ എന്ന കാട്ടാന വീട് നശിപ്പിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.